2022, ജനുവരി 5, ബുധനാഴ്‌ച

ഒമിക്രോൺ ബാധിച്ചാൽ നഖങ്ങളിലും ചുണ്ടുകളിലും പ്രകടമാകുന്ന ലക്ഷണങ്ങൾ

 


കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് രാജ്യങ്ങൾ. ഡെൽറ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോൺ മാറിക്കഴിഞ്ഞു. ഒമിക്രോണിന്റെ ചില ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോ​ഗ്യവിദ​​ഗ്ധർ.

ഒമിക്രോണിന്റെ ലക്ഷണങ്ങൾ കൊവിഡ് 19 ന്റെ അടയാളങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒമിക്രോൺ വേരിയന്റിന്റെ ചർമ്മത്തിലും ചുണ്ടുകളിലും നഖങ്ങളിലും പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടിയന്തിര വൈദ്യസഹായം തേടണമെന്ന് 'ദ മിറർ' റിപ്പോർട്ട് ചെയ്തു. 

ഒമിക്രോൺ ബാധിച്ച ആളുകളിൽ നേരിയ പനിയും ചുമയും അല്ലാതെ മറ്റ് ലക്ഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുന്നുവെന്ന് അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.

ഒമിക്രോൺ ബാധിച്ച ആളുകൾക്ക് അവരുടെ ചർമ്മം, ചുണ്ടുകൾ, നഖങ്ങൾ എന്നിവ വിളറിയ, ചാരനിറം അല്ലെങ്കിൽ നീല നിറം ഉണ്ടാകുന്നത് കണ്ട് വരുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) യിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണെന്നതാണ് ഈ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നതെന്നും വിദ​ഗ്ധർ പറയുന്നു. 

ഈ ലക്ഷണങ്ങളെ കൊവിഡ്-19 അണുബാധയുടെ 'അപകട സാധ്യത മുന്നറിയിപ്പ്' എന്ന് വിദ​ഗ്ധർ സൂചിപ്പിക്കുന്നു.ശ്വാസതടസ്സം, തുടർച്ചയായ വേദന അല്ലെങ്കിൽ നെഞ്ചിലെ സമ്മർദ്ദം എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടാം.

ഒമിക്രോൺ ബാധിച്ച രോഗികളിൽ കടുത്ത ക്ഷീണം പ്രകടമാകുന്നുണ്ട്. ചെറുപ്പക്കാരായ രോഗികൾക്ക് കടുത്ത ക്ഷീണവും പ്രകടമാകുന്നതായി ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർപേഴ്‌സൺ ആഞ്ചലിക് കോറ്റ്‌സി പറയുന്നു. പുതിയ വകഭേദം ബാധിച്ച രോഗികളിൽ രുചിയോ മണമോ നഷ്ടപ്പെടുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമിക്രോണിന്റെ ലക്ഷണങ്ങൾ ഡെൽറ്റ വകഭേദത്തോട് സാമ്യമുള്ളതായാണ് കരുതുന്നതെന്നും വിദ​ഗ്ധർ പറഞ്ഞു.

തുടർച്ചയായ ചുമ, രുചിയോ മണമോ നഷ്ടപ്പെടുകയോ ചെയ്യുന്നത് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങൾ ഒമിക്രോൺ ബാധിച്ച ആളുകളിൽ കുറവാണെന്ന് നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു.


0 comments: