2022, ജൂലൈ 14, വ്യാഴാഴ്‌ച

കെ-ഫോണിന് ഐ.എസ്.പി ലൈസന്‍സ്; സംസ്ഥാനത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ അനുമതി

 

കെ-ഫോണിന് ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ.എസ്.പി) ലൈസന്‍സ് ലഭിച്ചു.കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവന സൗകര്യങ്ങള്‍ നല്‍കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

സ്വന്തമായി ഐ.എസ്.പി ലൈസന്‍സും ഇന്റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്‍കാന്‍ കെ-ഫോണിന് ഇനി സാധിക്കും. ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏകദേശം 30,000ത്തോളം സര്‍ക്കാര്‍ ഓഫിസുകളില്‍ കെ-ഫോണ്‍ വഴി ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാറുന്നത് ത്വരിതപ്പെടും. വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫിസുകളിലുണ്ടാകാന്‍ ഇതുപകരിക്കും. ഇന്റര്‍നെറ്റ് ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന വലിയ ഉറപ്പ് കൂടിയാണീ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 comments: